Showing posts with label film review in malayalam. Show all posts
Showing posts with label film review in malayalam. Show all posts

Saturday, February 6, 2010

PI [1998]



ഞാനടക്കമുള്ള ഒട്ടു മിക്ക ആളുകളും ഈ സിനിമയില്‍ എത്തി ചേരുക 'Requiem for a dream' കണ്ടതിന്റെ ആവേശത്തിലാവും. വെറും $60,000 കൊണ്ട് ഇങ്ങനെയൊരു സിനിമ നിര്‍മ്മിച്ച്‌ ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് Darren Arnofsky സിനിമ ലോകത്തേയ്ക്ക് രംഗപ്രവേശനം ചെയ്തത്.

കാണുന്ന ഒട്ടു മിക്ക സിനിമകള്‍ക്കും നമുക്ക് മുന്‍ഗാമികളെയോ സാധൃശ്യങ്ങളെയോ കണ്ടെത്താനാവും. പക്ഷെ ഇതൊരു സമാനതകള്‍ ഇല്ലാത്ത ചിത്രമാണ്. തന്റെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും $100 വീതം പിരിച്ചെടുത്തു സ്വരൂപിച്ച $60,000 കൊണ്ടാണ് അദ്ദേഹമീ ചിത്രം ചെയ്തത്. സിനിമ വിജയിച്ച ശേഷം സംഭാവന നല്‍കിയ ഓരോരുത്തര്‍ക്കും $150 വീതം Arnofsky തിരികെ നല്‍കുകയുണ്ടായി. [ നമ്മുടെ കൊച്ചു കേരളത്തിലും ഇങ്ങനെ പരീക്ഷണം നടന്നിരുന്നു. ജോണ്‍ അബ്രഹാം തന്റെ 'അമ്മ അറിയാന്‍ ' എന്ന ചിത്രം ഇങ്ങനെ ജനങ്ങളില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ഒക്കെയായി പിരിച്ചെടുത്ത ചില്ലറ തുകകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. ഒരുപാട് കാലത്തെ അന്വേഷണത്തിന് ശേഷം ഈയിടെ എനിക്കാ ചിത്രത്തിന്റെ കോപ്പി ലഭിച്ചു. ഇതുവരെയും കണ്ടിട്ടില്ല. 'ജോണ്‍ എബ്രഹാം' എന്ന KN ഷാജി സംഗ്രഹിച്ച തകര്‍പ്പന്‍ പുസ്തകം എന്റെ നാട്ടിന്‍ പുറത്തെ വായന ശാലയില്‍ നിന്നും അടിച്ചു മാറ്റി കൊണ്ട് പോയ സാമദ്രോഹി നീയൊന്നും...ഞാനൊന്നും പറയുന്നില്ല. അവനെ തെറി വിളിക്കാന്‍ ഞാനീ അവസരം ഉപയോഗപ്പെടുത്തുന്നു സുഹൃത്തുക്കളെ. ആ പുസ്തകം ഇപ്പോള്‍ അച്ചടി നിര്‍ത്തിപ്പോയെന്നെ. ]

Location permit ഇല്ലാതെയാണ് ഈ സിനിമ ഷൂട്ട്‌ ചെയ്തത്. ഓരോ location- ലും പോലിസ് വരുന്നുണ്ടോ എന്ന് നോക്കാന്‍ ആളുകളെ നിര്‍ത്തിയിരുന്നു. പോലിസ് വരുന്നു എന്ന് കണ്ടാല്‍ 'Darren കുട്ടീ വിട്ടോടാ..' എന്നും പറഞ്ഞു സംവിധായകനും technician സും എല്ലാം കൂടി ഒരു മുങ്ങല്‍. കൊള്ളാമല്ലേ പരിപാടി. Arnofsky യുടെ അമ്മയാണ് എല്ലാവര്ക്കും ഭക്ഷണം പാകം ചെയ്തു വിളംബിയത്. ഇങ്ങനെയൊക്കെയും ഒരു സിനിമ നിര്‍മ്മിക്കാനാവും സുഹൃത്തുക്കളെ. എത്ര പണം മുടക്കുന്നു എന്നതല്ല. എന്ത് പറയുന്നു എന്നതും അത് എങ്ങനെ പറയുന്നു എന്നതുമാണ്‌ കാര്യം.

പാത്ര സൃഷ്ടി, അന്തരീക്ഷ സൃഷ്ടി എന്നിവയില്‍ സംവിധായകന്‍ പുലര്‍ത്തുന്ന ശ്രദ്ധ, അതും തന്റെ പരിമിതികള്‍ക്കിടയില്‍ നിന്ന് കൊണ്ട്, അതിനദ്ധേഹം സ്വീകരിച്ച മാര്‍ഗങ്ങള്‍, ഒക്കെയും നമ്മെ വിസ്മയിപ്പിക്കുന്നു.

ഇത് എല്ലാവര്‍ക്കും ആസ്വദിക്കാന്‍ ആവുന്നൊരു ചിത്രമല്ല. ഇതുവരെ കണ്ടിട്ടില്ലാത്തൊരു സിനിമ രീതി. സിനിമയില്‍ നിറയെ ചിന്തകളും, ഗണിത ശാസ്ത്രത്തിന്റെ ഊരാക്കുടുക്കുകളും. എങ്കിലും ഇതൊരു ത്രില്ലെര്‍ സിനിമയാണ്. ഇതൊരു സംഖ്യാ ശാസ്ത്രജ്ഞന്റെ അന്വേഷണങ്ങളുടെയും ജീവിതത്തിന്റെയും കഥയാണ്. പണ്ട് സ്ഫടികത്തിലെ ചാക്കോ മാഷ്‌ പറഞ്ഞത് പോലെ ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണ് എന്ന് വിശ്വസിക്കുന്നൊരു അര വട്ടനാണ് നായകന്‍. Maximillian Cohen. അയാള്‍ ഇടയ്ക്കിടയ്ക്ക് migraine കൊണ്ട് അസഹനീയമായി ബുദ്ധിമുട്ടുന്നും ഉണ്ട്.

1 ) പ്രകൃതിയുടെ ഭാഷയാണ്‌ ഗണിതം.
2 ) ഈ ലോകത്തുള്ള എല്ലാ വസ്തുക്കളെയും സംഖ്യകള്‍ കൊണ്ട് രേഖപ്പെടുത്തുകയും മനസ്സിലാക്കുകയും ചെയ്യാം.
3 ) ഈ സംഖ്യകളെ ഗ്രാഫുകള്‍ കൊണ്ട് രേഖപ്പെടുത്തിയാല്‍ പാറ്റെണുകള്‍ ഉരുവാകുന്നു. അതുകൊണ്ട് ലോകത്തില്‍ എല്ലായിടത്തും പാറ്റെണുകള്‍ ഉണ്ട്.

മേല്‍പ്പറഞ്ഞ മൂന്ന് കാര്യങ്ങളെ അടിസ്ഥാനമാക്കി Stock market ലെ സംഖ്യകളെ പ്രവചിക്കനാവുന്നൊരു തിയറി രൂപീകരിക്കാന്‍ ശ്രമിക്കുകയാണ് അയാള്‍. എകാന്തനും സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ടവനുമാണ് അയാള്‍. അയാളുടെ ഏക സുഹൃത്ത്‌ ഒരു റിട്ടയേര്‍ഡു പ്രൊഫസര്‍ ആണ്. അയാള്‍ Max ന്റെ ഒരു പഴയ പതിപ്പാണ്‌. Max ന്റെ ഈ കണ്ടുപിടുത്തത്തെ ഭൌതികമായും മത പരമായും ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്ന രണ്ടു കൂട്ടര്‍.

ഒരു കൂട്ടര്‍ക്ക് ഈ കണ്ടു പിടുത്തത്തെ Stock market ല്‍ ഉപയോഗപ്പെടുത്തി പണം സംബാതിക്കണം. മറ്റൊരു കൂട്ടര്‍ ജൂത റബ്ബിമാരും അവരിലേയ്ക്ക് Max നെ എത്തിക്കുന്നൊരു ജൂതനുമാണ്. അവര്‍ വിശ്വസിക്കുന്നത് Max ന്റെ ഈ number series ദൈവത്തിന്റെ താക്കൊലാനെന്നാണ്. അതുപയോഗിച്ചു ധൈവതിനം മനുഷ്യര്‍ക്കും ഇടയിലുള്ള രഹസ്യ വാതില്‍ തുറക്കാനാവുമെന്നും. തന്റെ എങ്ങുമെത്താതെ പോകുന്നൊരു കണ്ടു പിടുത്തതിന്റെയും പ്രലോഭനങ്ങളുടെയും തലവേദനയുടെയും, പീടകല്‍ക്കിടയിലൂടെ Max സഞ്ചരിക്കുന്നു. അയാള്‍ക്ക്‌ തന്നെ പിടുത്തമില്ലാത്ത വഴികളിലൂടെ.

84 മിനുട്ട് ദൈര്‍ഖ്യമേയുള്ളൂ ചിത്രത്തിന്. ഈ ചുരുങ്ങിയ സമയത്തില്‍ സംഖ്യ ശാസ്ത്രതിലെയും മതത്തിലേയും പ്രധാന വസ്തുതകളില്‍ ഒക്കെയും സ്പര്‍ശിച്ചു പോകുന്നുണ്ട് ചിത്രം. എന്നാല്‍ അതൊരിക്കലും ഒരു ബോറന്‍ വാചകക്കസര്‍ത്തോ പ്രഭാഷണമോ ആയി മാറുന്നുമില്ല. പിന്നീടു നാം Requiem for a dream ല്‍ കണ്ട, നമ്മെ ഞെട്ടിച്ച editing, sound mixing, cinematography technique കളുടെ മൂല രൂപങ്ങളെ ഇതില്‍ ദര്‍ശിക്കാം. Grained black& white ല്‍ ആണ് ചിത്രം. Tight close up shots, editing ലെ fast cuts, snorricam cinematography അങ്ങനെ പല സങ്കേതങ്ങളും ഉപയോഗിച്ചാണ് കഥ പറയുന്നത്. ഇതേ ടീമിലെ മിക്ക അംഗങ്ങളെയും Arnofsky തന്റെ രണ്ടാമത് ചിത്രത്തിലും നിലനിര്‍തുകയുണ്ടായി. ചിത്രത്തെ കുറിച്ച് പറയുമ്പോള്‍ അഭിനേതാക്കളെ പ്രത്യേകിച്ചും Max Cohen നെ അവതരിപ്പിച്ച Sean Gullette യെ അഭിനന്ദിക്കാതെ വയ്യ.

ആരു ബോറനായിരിക്കും number theory കൈകാര്യം ചെയ്യുന്നൊരു ചിത്രം. പക്ഷെ അതിനെ തന്റേതു മാത്രമായ സിനിമ സങ്കേതങ്ങള്‍ കൊണ്ട് ഒരു thriller ആക്കി മാറ്റുന്നിടത്താണ് Arnofsky യുടെ ജീനിയസ്. സാംപത്തിക പരാധീനത കൊണ്ട് ചുരുക്കേണ്ടി വന്ന പല കാര്യങ്ങളുടെയും കേടു തീര്‍ത്ത്‌ കൊണ്ടാണ് Arnofsky തന്റെ രണ്ടാമത് ചിത്രമായ Requiem for a dream ഇറക്കിയത്.

ഞാന്‍ എന്നും ആകാംക്ഷയോടെ ശ്രദ്ധിക്കാരുള്ളതാണ് Inde film കള്‍. വംപന്‍ സ്റ്റുഡിയോകളുടെയും production house കളുടെയും ബാനറുകള്‍ ഒന്നുമെയില്ലാതെ പുറത്തുവരുന്ന ചിത്രങ്ങള്‍. അവ ഒരുതരം സമരങ്ങളാണ്. സിനിമ വിപ്ലവങ്ങളാണ്।ഇത് അങ്ങിനെയൊരു സിനിമയാണ്. ഒന്ന് പോ കൂവേ... നിങ്ങളുടെ ഓശാരം ഇല്ലേലും ഞങ്ങള്‍ പടം പിടിക്കും. നല്ല സ്വയമ്പന്‍ പടം. ഇച്ചിരെ കളര്‍ കുറവാരിക്കും എന്നാലും... എന്നാ ആ പ്രഖ്യാപനം.

1999 ലെ Sundance film festival ലെ best director, grand jury പുരസ്കാരങ്ങള്‍ Arnofsky ക്ക് ഈ ചിത്രത്തിന് ലഭിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

http://www.imdb.com/title/tt0138704/







Darren Arnofsky



നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങള്‍ അറിയിക്കുക. രണ്ടു തെറിയെങ്കിലും പറഞ്ഞേച്ചും പോകുക [അത് ഞാന്‍ delete ചെയ്യും. എന്നാലും. ഇതൊന്നും കേട്ടില്ലേല്‍ ഒരു സമാധാനം കിട്ടുന്നില്ല.]
Share/Bookmark

Saturday, January 30, 2010

La Femme Nikita[1990] [French]


Nikita, അവള്‍ എവിടെ നിന്നും വന്നുവെന്നോ എങ്ങോട്ട് പോയെന്നോ നമുക്കറിയില്ല.

There are two things that have no limit. Feminity and the means of taking advantage of it.

മേല്‍ പറഞ്ഞ വാചകം തന്നെയാണീ ചിത്രത്തിന് ആധാരം. ജീവിതത്തിനും മരണത്തിനുമിടയിലെ തിരഞ്ഞെടുപ്പിനായി തന്റെ വ്യക്തിത്വത്തെ തന്നെ ഉപേക്ഷിക്കേണ്ടി വന്നവളാണ് അവള്‍.
അവളുടെ 20 -ആം വയസ്സില്‍ നാമവളെ കണ്ടു തുടങ്ങുന്നു. അവളുടെ പൂര്‍വ കാലം ചിത്രത്തില്‍ ഒരിടത്തും പരാമര്‍ശിക്കപ്പെടുന്നില്ല. ഒരു കുറ്റകൃത്യത്തെ തുടര്‍ന്ന് 30 വര്‍ഷത്തെ ജീവപര്യന്തം തടവിനു വിധിക്കപ്പെടുന്ന അവളുടെ മുന്‍പിലേയ്ക്ക് ഒരു തെരഞ്ഞെടുപ്പിനുള്ള അവസരംകിട്ടുന്നു.
ഒരു secret agent ആയുള്ള ജീവിതം അല്ലെങ്കില്‍ മരണം. ജീവിതത്തോടുള്ള ആഗ്രഹം കൊണ്ട് അവള്‍ secret agent ആയുള്ള ജീവിതം തെരഞ്ഞെടുക്കുന്നു. തന്റെ സ്വത്വവും തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യവും ഒക്കെ പണയപ്പെടുത്തിക്കൊണ്ട് . ൩ വര്‍ഷത്തെ training നു ശേഷം പുറത്തിറങ്ങുന്ന അവള്‍ ഒരു super market cashier ഒടൊപ്പം ഒരു ജീവിതം തുടങ്ങുകയാണ്. അവളുടെ കാമുകനു മുന്‍പില്‍ ഒരു ഉപാധി മാത്രമേ അവള്‍ വയ്ക്കുന്നുള്ളൂ. പൂര്‍വ കാലത്തെ പറ്റി ചോദ്യങ്ങള്‍ അരുത്. അയാള്‍ക്ക് അവള്‍ Marie Clament എന്ന ഒരു ഹോസ്പിറ്റല്‍ നേഴ്സ് ആണ്. ഒരുപാട് തിരക്കുള്ള ഒരു ജോലി.പുറമേ നിന്നും നോക്കിയാല്‍ ഒരു സാധാരണ ജീവിതം. പക്ഷെ അവളുടെ ജീവിതം ഇതു നിമിഷവും വന്നെതിയെക്കാവുന്ന ഒരു ഫോണ്‍ കോളിലാണ് നിശ്ചയിക്കപ്പെടുന്നത്.

ഒരു ഘട്ടത്തില്‍ കാമുകന്‍ അവളോട്‌ ചോദിക്കുന്നു. 6 മാസമായി നാം ഒന്നിച്ചു ജീവിക്കുന്നു. എന്തെ നിന്നെ കാണാന്‍ സുഹൃതുക്കാലോ ബന്ധുക്കളോ ഒന്നുമേ വരാത്തത്?
അവള്‍: "ഞാന്‍ നിന്നെ മാത്രമേ സ്നേഹിക്കുന്നുള്ളു. നിന്നെ മാത്രം "

ഒരു സാധാരണ action thriller മാത്രമായി മാറിയേക്കാവുന്ന ഒരു വിഷയത്തെ സംവിധായകന്‍ Luc Besson കൈകാര്യം ചെയ്ത രീതി കൊണ്ടാണ് ചിത്രം മറ്റൊരു തലത്തിലെയ്ക്കുയരുന്നത്. ശ്രദ്ധേയമായി തോന്നിയത് ചിത്രത്തിലെ സംഭാഷണങ്ങളാണ്. ഒരു ദയാലോഗ് പോലും അനവശ്യമായില്ല. മനോഹരമായ സംഭാഷണങ്ങള്‍. അതും subtitle കളില്‍ കേട്ടിട്ട് പോലും.

തന്റെ നിവൃത്തികേടുകളുടെ സമയത്തെ ഓരോ വ്യക്തിയുടെയും പ്രതികരണങ്ങള്‍ മനോഹരമായി കാണിച്ചു തരുന്നു സംവിധായകന്‍. പ്രത്യേകം എടുത്തു പറയേണ്ടത് ചിത്രത്തിന്റെ ചായാഗ്രഹണവും പശ്ചാത്തല സംഗീതവുമാണ്. New age music നോട് സാമ്യം പുലര്‍ത്തുന്ന തകര്‍പ്പന്‍ സംഗീതമാണ് ചിത്രത്തില്‍ ഉടനീളം. പാരീസിന്റെയും വെനീസിന്റെയും പൌരാണികമായ വംബന്‍ കെട്ടിടങ്ങളുടെ ഹൃദ്യമായ ദൃശ്യങ്ങള്‍ കാണിച്ചു തരുന്നു ചിത്രം. Action scene കള്‍ stylish ആയാണ് അവതരിപ്പിച്ചിരിക്കുന്നത്. 1993 -ല്‍ ചിത്രം Warner brothers 'Point of no return' എന്ന പേരില്‍ ഇംഗ്ലീഷില്‍ remake ചെയ്തിരുന്നു. പതിവ് പോലെ original നോട് നീതി പുലര്‍ത്താനാവാതെ പോയി അതിനും.

Anne Parillaud ആണ് Nikita യെ അവതരിപ്പിച്ചിരിക്കുന്നത്. Nikita യുടെ വികാര വിചാരങ്ങളെയും ശരീര ചലനങ്ങളെയും അത്ര തന്മയത്വതോടെയാണ് അവര്‍ അവതരിപ്പിച്ചിരിക്കുന്നത്. ആ കഥാപാത്രമായി മറ്റാരെയും നമുക്ക് സങ്കല്‍പ്പിക്കാനാവില്ല. ചിത്രത്തിന്റെ അവസാനത്തില്‍Jean Reno ഒരു രസകരമായ കഥാപാത്രമായി വരുന്നുണ്ട്. കുറച്ചു നേരമേ ഉള്ളുവെങ്കിലും മറക്കാനാവാത്ത കഥാപാത്രം. ഓരോ കഥാപാത്രത്തിനും തനതായ വ്യക്തിത്വമുണ്ട് ചിത്രത്തില്‍. കഥാപാത്രങ്ങള്‍ ദയാദാക്ഷിന്യങ്ങള്‍ ഇല്ലാത്ത violence ന്റെ ലോകത്താണ് ജീവിക്കുന്നതെങ്കിലും അവരുടെ വികാരങ്ങളും ദയനീയമായ നിവൃതികെടുകളും നമുക്ക് മനസ്സിലാകും. നമുക്കവരോട് അനുകമ്പ തോന്നുന്നു. അതാണീ ചിത്രത്തെ മറ്റൊരു തലത്തിലേയ്ക്ക് ഉയര്‍ത്തുന്നതും.
ചിത്രത്തിനെ അവസാനത്തിലെ പരാജയപ്പെടുന്നൊരു ദൌത്യത്തെ തുടര്‍ന്ന് അവള്‍ എല്ലാം ഉപേക്ഷിച്ചു എങ്ങോട്ടോ പോകയാണ്. അതിനു മുന്‍പുള്ള സംഭാഷണം:

"അവര്‍ നിന്നെ വല്ലാതെ കഷ്ടപ്പെടുത്തുന്നു അല്ലെ? ഈ ജോലി നിനക്ക് വളരെ കടുത്തതാണ്. നിന്റെ ഈ കുഞ്ഞു കൈകള്‍ നോക്കു. അവയ്ക്ക് സംരക്ഷണം വേണം. അവ പ്രായമാകരുത്. ഒരുപാട് വൈകുന്നതിനു മുന്‍പ് എല്ലാം മതിയാക്കു."
"എന്താണ് അങ്ങിനെ പറഞ്ഞത്?"
"എല്ലാം എനിക്കറിയാം Marie. ആ hospital ല്‍ ഒരിക്കലും ഒരു Marie Clament ഉണ്ടായിരുന്നില്ല. എല്ലാം എനിക്കറിയാം."
"എന്തുകൊണ്ടിത്‌ നേരത്തെ പറഞ്ഞില്ല?"
"കാരണം ഞാന്‍ നിന്നെ മാത്രമേ സ്നേഹിക്കുന്നുള്ളു. നിന്നെ മാത്രം."

[Nikita യുടെ ജീവിതത്തിലെ ഫോണ്‍ കോളുകള്‍ കണ്ടപ്പോള്‍ ഞാന്‍ ഒരു നിമിഷം നമ്മുടെയൊക്കെ ജീവിതം ഓര്‍ത്തു പോയി. നമ്മുടെ ജീവിതവും സമാധാനവും നിര്‍ണ്ണയിക്കുന്നത് ഇത്തരം ഫോണ്‍ കോളുകള്‍ ആണല്ലോ. നാം എവിടെയായിരുന്നാലും എന്തെടുക്കുക ആയിരുന്നാലും ആ ഫോണ്‍ കോളുകള്‍ക്ക് അവസാനമില്ലല്ലോ.]


Share/Bookmark

Saturday, January 2, 2010

Spoorloos[French] - അപ്രത്യക്ഷമായതിനെ കുറിച്ചുള്ള അന്വേഷണം

ഇതൊരു ചലച്ചിത്ര ആസ്വാദനം മാത്രമാണ്. ഞാന്‍ കാണുന്നതില്‍ എനിക്ക് ഇഷ്ടപ്പെടുന്ന ചില ചിത്രങ്ങളെ കുറിച്ച് എന്റെ തോന്നലുകള്‍ പങ്കു വയ്കാന്‍ ഒരു സ്ഥലം. ആര്‍ക്കെങ്കിലും ഇത് വായിച്ച്, എന്നാല്‍ ഇതൊന്നു കണ്ടേക്കാം എന്നൊരു തോന്നല്‍ ഉണ്ടായെങ്കില്‍ ഞാന്‍ കൃതാര്‍ഥനായി.


അനന്തരം സന്ധ്യ മാഞ്ഞു ഉഷസ്സായി പുതിയൊരു വര്‍ഷമായി. ഏതു സിനിമയില്‍ തുടങ്ങണം എന്നറിയാതെ... വെടിയും പുകയും കൊലപാതകങ്ങളും യുദ്ധവും ഇല്ലാത്ത എന്തില്‍ നിന്നെങ്കിലും തുടങ്ങണം എന്നുണ്ടായിരുന്നു. എന്താണെന്ന് ഒന്നുമറിയാതെ 'must see' എന്നെവിടെയോ എഴുതിക്കണ്ടൊരു വാക്കില്‍ വിശ്വസിച്ചു കാണാനിരുന്നതാണീ ചിത്രം. പുതുവര്‍ഷത്തിലെ ആദ്യ സിനിമ. ധന്യനായി ഞാന്‍.

"ഞാന്‍ വീണ്ടുമാ സ്വപ്നം കണ്ടു. നീയൊരു സ്വര്‍ണ മുട്ടയ്ക്കകത്തു പെട്ട് പോയിരിക്കുന്നു. പുറത്തു കടക്കാനാവാതെ. പിന്നെ നീ അനന്തതയിലൂടെ ഏകനായി ഒഴുകി നടന്നു."

"
അതെ ഏകാന്തത അസഹനീയമായിരുന്നു.... അല്ല ഇത്തവണ മറ്റൊരു സ്വര്‍ണ മുട്ടയും അനന്തതയിലൂടെ ഒഴുകി നടപ്പുണ്ടായിരുന്നു. നാം തമ്മില്‍ കൂട്ടി മുട്ടിയാല്‍ അനന്തമായ ഈ ഏകാന്തത അവസാനിച്ചേനെ..."

Tim Krabbé യുടെ 'The golden egg' എന്നാ നോവലിനെ ആധാരമാക്കി George Sluizer സംവിധാനം ചെയ്ത ചിത്രം. 'Vanishing' എന്നാ
പേരില്‍ George Sluizer ഒരു ഇംഗ്ലീഷ് സിനിമയും സംവിധാനം ചെയ്തിരുന്നു. അന്വേഷിച്ചപ്പോള്‍ 'Avoid it' എന്നാണു ഗൂഗിള്‍ ഉപദേശിച്ചത്. അങ്ങിനെ sub title- കളെ ആശ്രയിച്ചു original തന്നെ കണ്ടു.

Rex, Saskia എന്ന രണ്ടു പ്രണയിതാക്കള്‍ ഒരു ഉല്ലാസ യാത്ര പോകുകയാണ്. ഒരു ഗ്യാസ് സ്റ്റേഷനില്‍ അവര്‍ വണ്ടി നിര്‍ത്തുന്നു. Saskia കുടിക്കുവാന്‍ എന്തെങ്കിലും വാങ്ങുവാനായി ഒരു കടയിലേയ്ക്ക് പോകുന്നു. പിന്നെ... അവള്‍ അപ്രത്യക്ഷയാകുന്നു. തെളിവുകള്‍ ഒന്നുമേ ശേഷിപ്പിക്കാതെ. Rex അന്വേഷിക്കുന്നു എല്ലാ രീതിയിലും. പക്ഷെ...

മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം... ഇപ്പോള്‍ Rex നു പുതിയൊരു കൂട്ടുകാരിയുണ്ട്. പക്ഷെ ഇപ്പോളും അയാള്‍ അന്വേഷണം തുടരുകയാണ്. തന്റെ നഷ്ടത്തെ നികത്താനാവാതെ. നോട്ടീസുകളിലൂടെ, പത്ര പരസ്യങ്ങളിലൂടെ, ടീവി പ്രോഗ്രാമുകളിലൂടെ. അയാള്‍ അന്വേഷിച്ചു കൊണ്ടേയിരിക്കുന്നു. താന്‍ അന്വേഷിക്കുന്നയാള്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് പോലും അറിയാതെ.

ഇടയ്കിടയ്ക്ക് Saskia യെ കുറിച്ച് അറിയണമെങ്കില്‍ ഇവിടെ വരൂ അവിടെ വരൂ എന്നും പറഞ്ഞു കിട്ടുന്ന അജ്ഞാതമായ കത്തുകള്‍ അയാളെ നയിച്ച്‌ കൊണ്ടേയിരിക്കുന്നു. അയാളുടെ പുതിയ കൂട്ടുകാരിക്ക് ഈ അന്വേഷണം ഉള്‍ക്കൊള്ളാനാവുന്നില്ല. അവള്‍ അയാളെ വിട്ടു പോകാനൊരുങ്ങുകയാണ്.

അയാള്‍: Saskiya ഇല്ലായിരുന്നുവെങ്കില്‍...
അവള്‍: അതെ Saskia ഇല്ലായിരുന്നുവെങ്കില്‍. പക്ഷെ Saskia ഉണ്ടായിരുന്നു. ഉണ്ടായിരിക്കുകയും ചെയ്യുന്നു.

നിങ്ങള്‍ക്ക് ഉയരമുള്ള കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേയ്ക്ക് നോക്കുംപോള്‍ വെറുതെ താഴേയ്ക്ക് ചാടാന്‍ ഒരു തോന്നല്‍ ഉണ്ടാവാറുണ്ടോ? എല്ലാവര്‍ക്കും അങ്ങിനെ തോന്നാറുണ്ട്. പക്ഷെ അധികം ആരുമങ്ങിനെ ചെയ്യാറില്ല. പക്ഷെ ഒരാള്‍ തന്റെ 16 -ആമത്തെ വയസ്സില്‍ അത് ചെയ്തു. വെറുതെ. വ്യത്യസ്തമായി എന്തെങ്കിലും ചെയ്തെ തീരൂ എന്ന് ഭ്രാന്തമായ ആഗ്രഹമുള്ള ഒരാള്‍. സമൂഹത്തില്‍ അങ്ങേയറ്റം മാന്യമായ ജീവിതം നയിക്കുംപോലും ഒരു പൂര്‍ണ്ണമായ തിന്മ ചെയ്യണമെന്നു അടങ്ങാത്ത ആഗ്രഹമുള്ള അയാള്‍. എന്താണ് ചെയ്യേണ്ടതെന്ന് വളരെ വിശദമായി അയാള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. കാലം ഒരിരയെ മുന്‍പില്‍ കൊണ്ടെത്തിക്കുക എന്നത് മാത്രം. ഒടുവില്‍ അയാള്‍ തന്റെ ഇരയെകണ്ടെത്തുന്നു.

ഒടുവില്‍, തന്റെ നീണ്ട അന്വേഷണത്തിനൊടുവില്‍ Rex നു മുന്‍പില്‍ അയാള്‍ തന്റെ ഒളി ജീവിതം മതിയാക്കി വെളിച്ചപ്പെടുന്നു. Rex നു അറിയേണ്ടത് ഒന്ന് മാത്രമായിരുന്നു. Saskia ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ?
ഉത്തരം: "എന്റെ ഒപ്പം വരൂ Saskia യ്ക്ക് എന്ത് സംഭവിച്ചു എന്ന് ഞാന്‍ കാട്ടിത്തരാം."
അപകടം ആണെന്നറിഞ്ഞിട്ടും ആ ക്ഷണത്തിന്റെ പ്രലോഭനം തടുക്കാനാവാതെ Rex അയാള്‍ക്കൊപ്പം പോകുന്നു.പിന്നീട്...

കുറ്റവാളിയെ കണ്ടു പിടിക്കുന്നതിന്റെ മാര്‍ഗങ്ങളോ അജ്ഞാതനായ കുറ്റവാളിയോ ഒന്നുമല്ല ഈ ചിത്രത്തിലെ ആകാംക്ഷ നിലനിര്‍ത്തുന്ന സൂത്രം. കുറ്റം എന്തെന്നും അയാള്‍ എന്തിനതു ചെയ്തു എന്നതുമാണ്‌. കുറ്റവാളിയെ നമുക്കറിയാം. അയാളുടെ മനോവ്യാപാരങ്ങളെയും.

മോഹിപ്പിക്കുന്ന വിധം മനോഹരമായ ചില ക്യാമറ മൂവ്മെന്റുകള്‍ ഉണ്ടീ ചിത്രത്തില്‍. ഒരു കഥാ പാത്രത്തിന്റെ മുഖത്ത് നിന്നും ആരംഭിച്ചു തറയിലേയ്ക്ക് ഇറങ്ങി നിലം പറ്റെ സഞ്ചരിച്ചു കാറിന്റെ വശങ്ങളിലൂടെ പുറകിലെയ്കു പോയി മുകളിലേയ്ക്ക് നീങ്ങി കാറിന്റെ പിന്നില്‍ വച്ചിരിക്കുന്ന ഒരു പത്രത്തിലെ പ്രധാന വാര്‍ത്തയില്‍ അവസാനിക്കുന്ന ഒരു ഒറ്റ ഷോട്ട്. Hats off George Hats off. അങ്ങിനെ പലഷോട്ടുകള്‍.

ഒരാളുടെ മനസ്സിനെ എങ്ങിനെ അമ്മാനമാടാമെന്നു അതി മനോഹരമായി നമ്മെ കാണിച്ചു തരുന്നു വില്ലന്റെ ഓരോ ചെയ്തിയും. പ്രത്യേകിച്ചു ഒരു സിനിമ വിഭാഗത്തിലും പെടുത്താന്‍ ആവാത്ത എന്നാല്‍ എല്ലാ വിഭാഗങ്ങളിലും പെടുന്ന സിനിമയുടെ വ്യാകരണങ്ങളെ കണക്കിലെടുക്കാതെ നീങ്ങുന്നൊരു ചിത്രം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
http://www.imdb.com/title/tt0096163/








നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മറക്കാതെ കമെന്റില്‍ പോസ്റ്റു ചെയ്യുക.

Share/Bookmark

Tuesday, December 29, 2009

One hour photo - ഏകാന്തതയുടെ ബാക്കിപത്രങ്ങള്‍

ഇതൊരു ചലച്ചിത്ര ആസ്വാദനം മാത്രമാണ്. ഞാന്‍ കാണുന്നതില്‍ എനിക്ക് ഇഷ്ടപ്പെടുന്ന ചില ചിത്രങ്ങളെ കുറിച്ച് എന്റെ തോന്നലുകള്‍ പങ്കു വയ്കാന്‍ ഒരു സ്ഥലം. ആര്‍കെങ്കിലും ഇത് വായിച്ച്, എന്നാല്‍ ഇതൊന്നു കണ്ടേക്കാം എന്നൊരു തോന്നല്‍ ഉണ്ടായെങ്കില്‍ ഞാന്‍ കൃതാര്‍ഥനായി.


ഏകാന്തരായ, ഏകാന്തത ഒരു ശാപം ആയി കൊണ്ട് നടക്കാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ കഥകള്‍ എന്നും എന്നെ മോഹിപ്പിചിട്ടുണ്ട്. കഥാപാത്രങ്ങളും അവരുടെ അവസ്ഥകളും ആയി താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്നത്‌ കൊണ്ട് കൂടിയാവാം. ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യനും ചെയ്തു കൂട്ടുന്ന ഓരോ പ്രവൃത്തിയും ആത്യന്തികം ആയി അവന്റെ ഏകാന്തതയെ തരണം ചെയ്യുവാനുള്ള പരിശ്രമങ്ങള്‍ ആണ്.

Robil Williams ഒരു ഹാസ്യ നടന്‍ ആയാണ് അറിയപ്പെടുന്നത്. പക്ഷെ ഞാന്‍ അദ്ദേഹത്തിന്റേത് ആയി കണ്ട സിനിമകളില്‍ ഒന്നുമേ ഹാസ്യം ഇല്ലായിരുന്നു. Good Will hunting- ലെ പ്രോഫെസ്സരും Insomnia - യിലെ വില്ലനും, ഇതാ One hour photo - യിലെ ഏകാന്ത പധികനും.

നാം ദിവസേന കാണുന്ന, എന്നാല്‍ നമുക്ക് ഒന്നുമേ അറിഞ്ഞു കൂടാത്ത ഒരുപാട് മുഖങ്ങള്‍ ഉണ്ട്. ദിവസവും യാത്ര ചെയ്യുന്ന ബസിലെ കണ്ടക്ടറുടെ, ചായക്കടക്കാരന്റെ, പലചരക്ക് കടയിലെ എടുത്തു കൊടുപ്പുകാരന്റെ അങ്ങിനെയങ്ങിനെ. നാം ഒരിക്കല്‍ പോലും ചിന്തിച്ചു കാണില്ല, ഒരു പാതി മറയ്ക് അപ്പുറം നിന്ന് ദിവസേന നമ്മളെ കാണുന്ന അവര്‍ നമ്മെ കുറിച്ച് എന്തൊക്കെയാവും ചിന്തിച്ചിരിക്കുക എന്ന്.

ഇതൊരു ഷോപ്പിംഗ്‌ മാളിലെ photo processing കടയില്‍ ജോലി ചെയ്യുന്ന ഒരു മനുഷ്യന്റെ കഥ ആണ്. Seymour Parrish അഥവാ Sy യുടെ കഥ. യന്ത്രം പോലെ പണിയെടുക്കുന്ന സമൂഹവും ആയി പ്രത്യേകിച്ച് ഒരു ബന്ധവും സൂക്ഷിക്കാത്ത, പുറമേ നിന്നും നോക്കിയാല്‍ വികാര വിചാരങ്ങള്‍ എതുമില്ലാത്ത ഒരു സാധാരണ മനുഷ്യന്‍. പതിയെ നാം അയാളുടെ ഏകാന്തത അറിയുകയാണ്. പ്രത്യേകിച്ച് ഒന്നുമേ ചെയ്യുവാന്‍ ഇല്ലാത്ത വൈകുന്നേരങ്ങള്‍. രാത്രിയില്‍ ടിവിയിലെ ചാവലുകള്‍ മാറ്റി മാറ്റി അയാള്‍ ഉറക്കത്തിലേയ്ക്കു പോകുന്നു. തനിയാവര്തനത്തിന്റെ രാപകലുകള്‍. അയാള്‍ തന്നെ പറയുന്നുണ്ട് അയാളുടെ ഏക സന്തോഷം വല്ലപ്പോളും process ചെയ്യാന്‍ കിട്ടുന്ന ഒരു നല്ല ഫോട്ടോ ആണ്. അതും കാമറ കയ്യിലുള്ളവന്‍ എല്ലാം ഫോട്ടോഗ്രാഫര്‍ ആകുന്ന ഈ കാലത്ത്.

ഇനി മറ്റൊരു കാഴ്ചയാണ്, അയാള്‍ക്ക് ഇല്ലാതെ പോയ ജീവിതത്തിന്റെ മറുവശം പോലെ ഒരു സന്തുഷ്ട കുടുംബം. അച്ഛന്‍ അമ്മ ഒരു മകന്‍. Sy - യും ഇവരെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് ഫോട്ടോകള്‍ ആണ്. അവരുടെ കുടുംബത്തിലെ ഓരോ വിശേഷത്തിനും എടുക്കുന്ന ഫോട്ടോകള്‍ process ചെയ്യുന്നത് Sy ആണ്. കുടുംബം സൌഹൃദങ്ങള്‍ ഇവയൊന്നും ഇല്ലാത്ത അയാള്‍ സ്വയം ആ കുടുംബത്തിലെ അംഗം ആയി സ്വയം സങ്കല്പിക്കുക ആണ്.

പക്ഷെ ഒരു ദിനം അയാള്‍ അറിയുകയാണ്. ആ കുടുംബത്തിനെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ഒരു അപകടം. സന്തുഷ്ട കുടുംബത്തിലെ അച്ഛന് ഒരു പരസ്ത്രീ ബന്ധം. അയാള്‍ അത് അറിയുന്നതും process ചെയ്യുവാന്‍ കൊണ്ടുവരുന്ന ഒരു റോള്‍ ഫിലിമില്‍ നിന്നുമാണ്. തുടര്‍ന്ന് അയാളുടെ ജീവിതം കീഴ്മേല്‍ മറിയുകയാണ്. അതിനിടയില്‍ ഞെട്ടിക്കുന്നൊരു കാഴ്ച നാം കാണുന്നുണ്ട്. മുറിയിലെ ഭിത്തിയില്‍ നിറയെ പല കാലങ്ങളില്‍ ആയി ആ കുടുംബം എടുത്ത ഫോട്ടോകള്‍. അയാളുടെ പ്രതീക്ഷയും സ്വപ്നങ്ങളും ഒക്കെ ആ കുടുംബമാണ്. പിന്നെ അയാളുടെ ജീവിതം ആ കുടുംബത്തിനു മുകളിലെ കരി നിഴല്‍ അകറ്റുവാന്‍ ആയി വിനിയോഗിക്കുകയാണ്‌.

അത് വരെ മന്ദ ഗതിയില്‍ പോയിരുന്ന കഥ മറ്റൊരു മാനം സ്വീകരിക്കുകയാണ്. കഥാപാത്രതോടു ഒപ്പം വളരുന്ന കഥയും സന്ദര്‍ഭങ്ങളും. നായകന്‍റെ ഭ്രാന്തു നമ്മുടേത്‌ കൂടി ആവുകയാണ്. അയാള്‍ക്ക്‌ ജോലി നഷ്ടപ്പെടുന്നു. അയാള്‍ പ്രവചന അതീതന്‍ ആയി മാറുകയാണ്. അതിനു മുന്‍പ് അയാളുടെ മണിക്കൂറുകളെ ആര്‍ക്കു വേണമെങ്കിലും പ്രവചിക്കാമായിരുന്നു. എന്നാല്‍...

പ്രതികാരത്തിന്റെയും ആശ്വാസത്തിന്റെയും കണ്ടെത്തലിന്റെയും അതിജീവനത്തിന്റെയും മാധ്യമവും ഉപകരണവും അയാള്‍ക്ക്‌ ഒന്ന് തന്നെയാണ്- photography. ക്യാമറ തന്നെ ഉപകരണം ആക്കിയാണ് അയാള്‍ തന്റെ ലക്ഷ്യങ്ങള്‍ നിര്‍വഹിക്കുന്നത്.

മറക്കാന്‍ ആവാത്ത ചില കാഴ്ചകള്‍:
zoom ചെയ്തു കൊണ്ട് തുടരെ എടുക്കുന്ന ഫോട്ടോകള്‍.

ഒരു പ്രിന്റ്‌ എടുത്താല്‍ disposable camera free എന്നും പറഞ്ഞു കുട്ടിക്ക് Sy ക്യാമറ സമ്മാനിക്കുമ്പോള്‍ നാമറിയുന്നു സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും ഉള്ള മനസ്സിന്റെ ആര്‍ദ്രത. ആ കുടുംബത്തിലെ അംഗമാണ് താന്‍ എന്ന് സ്വയം കരുതുമ്പോളും താന്‍ ആരുമല്ല എന്നയാള്‍ അറിയുന്നുണ്ട്. നമ്മുടെയൊക്കെ ചില ബന്ധങ്ങള്‍ പോലെ.

താന്‍ പുറത്താക്കപ്പെട്ട കടയില്‍ ഒരു റോള്‍ ഫിലുമുമായി അയാള്‍ തിരിച്ചു ചെല്ലുന്നത്.

താന്‍ സമ്മാനിച്ച ക്യാമറയില്‍ out of focus ആയി ആ കുട്ടി എടുത്ത ഫോട്ടോകളില്‍ നോക്കി കരയുന്ന Sy -യെ.

അങ്ങിനെയങ്ങിനെ ഒരുപാട്.

നമ്മള്‍ നിത്യ ജീവിതത്തില്‍ മറന്നു പോകുന്ന എനാല്‍ അവയില്ലാതെ ജീവിക്കാന്‍ ആകാത്ത ഒരുപാട് കാര്യങ്ങള്‍ ഉണ്ട് ജീവിതത്തില്‍. തിരക്കുന്ന ലോകത്തില്‍ നാം അറിയാതെ പോകുന്ന, കാണാതെ പോകുന്ന മുഖങ്ങളില്‍ ഒന്നിനെ , പലപ്പോഴും അത് നാം തന്നെ ആകുന്നുമുണ്ട്, കാട്ടി തരുന്നു എന്നതാണ് ഈ സിനിമയുടെ മേന്മ.

Robin Williams - ന്റെ പ്രകടനത്തിന് മുന്‍പില്‍ മറ്റെല്ലാം നിഷ്പ്രഭമാകുകയാണ്. പലപ്പോഴും അമിത അഭിനയത്തിലേക്ക് വഴുതി വീണേക്കാവുന്ന മുഹൂര്‍ത്തങ്ങളെ എത്ര അനായാസമായാണ് അയാള്‍ കൊണ്ട് പോകുന്നത്. Sy -യുടെ ബോസ്സ് ആയി അഭിനയിക്കുന്ന Gary Cole-നു Office Space-ലെ തന്റെ വേഷത്തിന്റെ തനിയാവര്‍ത്തനം മാത്രംആണിത്.

ഇത് രക്ത ചൊരിചിലും, തുടരന്‍ കൊലകളും ആണ് ഒരു psychological thriller- നു വേണ്ടത് എന്ന് വിശ്വസിക്കുന്നവര്‍ക്കുള്ള ചിത്രമല്ല. പതിയെ, സ്വാഭാവികമായി വളരുന്ന, നമ്മെ കഥാപാത്രങ്ങളുടെ മനസ്സുകളിലേക്ക് കൊണ്ട് പോകുന്ന ഒരു തകര്‍പ്പന്‍ ചിത്രം ആണ്. യാഥാര്‍ത്യങ്ങള്‍ പഞ്ചസാരയില്‍ പൊതിഞ്ഞു അവതരിപ്പിക്കാത്ത നന്മ മാത്രം ചെയ്യുന്ന നായകനും തിന്മയുടെ ആള്‍ രൂപമായ വില്ലനും അല്ലാത്ത ഒരു വ്യത്യസ്ത ചിത്രം.

ഷോപ്പിംഗ്‌ മാളുകളിലെ നമുക്കറിയാത്ത ജീവിതവും രാഷ്ട്രീയവും, കുടുംബ ബന്ധങ്ങളുടെയും എല്ലാതരം ബന്ധങ്ങളുടെയും തീക്ഷ്ണതയും, ഏകാന്തതയുടെ ആഴങ്ങളും നമ്മെ കാണിച്ചു തരുന്നുണ്ട് ചിത്രം. ഏകാന്തതയുടെ തണുത്ത മൂകമായ അന്തരീക്ഷം ഡയലോഗുകളുടെ അമിത ആശ്രയം കൂടാതെ തന്നെ കാണിച്ചു തരാന്‍ സംവിധായകന്‍ Mark Romanek -നു ആയിരിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹത്തിന്റേത് തന്നെയാണ്.

ചിത്രത്തിന്റെ പശ്ശ്ചാതല സംഗീതവും ക്യാമറയും വേണ്ടത് വേണ്ടത് പോലെ മാത്രം ഉപയോഗിക്കാന്‍ ആയിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
http://www.imdb.com/title/tt0265459/



നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മറക്കാതെ കമെന്റില്‍ പോസ്റ്റു ചെയ്യുക.

Share/Bookmark

Monday, December 21, 2009

Trainspotting - ചലച്ചിത്ര ആസ്വാദനം

ഇതൊരു ചലച്ചിത്ര ആസ്വാദനം മാത്രമാണ്. ഞാന്‍ കാണുന്നതില്‍ എനിക്ക് ഇഷ്ടപ്പെടുന്ന ചില ചിത്രങ്ങളെ കുറിച്ച് എന്റെ തോന്നലുകള്‍ പങ്കു വയ്കാന്‍ ഒരു സ്ഥലം. ആര്‍കെങ്കിലും ഇത് വായിച്ച്, എന്നാല്‍ ഇതൊന്നു കണ്ടേക്കാം എന്നൊരു തോന്നല്‍ ഉണ്ടായെങ്കില്‍ ഞാന്‍ കൃതാര്‍ഥനായി.



ജീവിക്കാന്‍ ഒരു കാരണം ഉണ്ടായിരിക്കണം. ചെയ്യുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക. സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും ആരെങ്കിലും ഉണ്ടായിരിക്കുക. പ്രതീക്ഷിക്കുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക.

ഇവയോന്നുമേ ഇല്ലായെങ്കില്‍.... അല്ലെങ്കില്‍ ഇവയോന്നുമേ കണ്ടെത്താന്‍ ആകുന്നില്ല എങ്കില്‍ ..... ഇടപ്പള്ളി ആത്മഹത്യ ചെയ്തു, മറ്റു പലരും പല കാലങ്ങളില്‍ പലതിലും അഭയം തേടി.

ഇതേ പ്രശ്നത്തെ നേരിടുന്ന 80 കളുടെ അവസാനത്തെ സ്കോട്ടിഷ് യുവത്വത്തിന്റെ കഥയാണ് സംവിധായകന്‍ ഡാനി ബോയേല്‍ പറയുന്നത്. ഇതേ പേരിലുള്ള ഇര്‍വിന്‍ വെല്‍ഷിന്റെ പ്രസിദ്ധ നോവലിന്റെ ചലച്ചിത്ര ആവിഷ്കരണം. ഡാനി ബോയെലിന്റെ ബെസ്റ്റ് വര്‍ക്ക്‌ എന്ന് ഞാന്‍ പറയും. ഇതിന്റെ പോസ്റ്റര്‍ ആയിരുന്നു റസൂല്‍ പൂക്കുട്ടിയുടെ ഫിലിം ഇന്സ്ടിടുറ്റ് കാലഘട്ടത്തില്‍ ഹോസ്റ്റല്‍ മുറിയുടെ ഭിത്തിയില്‍ ഉണ്ടായിരുന്നത്. നന്ദി റസൂല്‍. ഈ ചിത്രത്തെ കുറിച്ച ആദ്യം ഞാന്‍ കേട്ടത് താങ്കളുടെ ഏതോ അഭിമുഖത്തില്‍ നിന്നുമാണ്.

സന്മാര്‍ഗതിന്റെ മുഷിപ്പന്‍ കണ്ണട കൊണ്ട് നോക്കിയാല്‍ ഇതൊരു വൃത്തികെട്ട പടം ആണ്. മയക്കു മരുന്നുകളിലും ലൈംഗികവും സാമൂഹികവും ആയ സകല വിധ ആരാജകത്വതിലും അഭയം തേടുന്ന, വൃത്തികെട്ട ഭാഷ സംസാരിക്കുന്ന ഒരു കൂട്ടം യുവത്വത്തിന്റെ കഥ. അത് നോവലിനോട് അങ്ങേയറ്റം നീതി പുലര്‍ത്തികൊണ്ട് അവതരിപ്പിക്കാന്‍ ആയി എന്നിടത്താണ് സംവിധായകന്റെ വിജയം. സാഹിത്യവും സിനിമയും രണ്ടു വ്യത്യസ്ത കലാ രൂപങ്ങളാണ്. ഒരു നോവലിനെ അതും psychedelic ചിന്തകളും കാഴ്ചകളും കൊണ്ട് നിറഞ്ഞു നില്‍ക്കുന്നൊരു നോവലിനെ അഭ്ര പാളിയിലെയ്ക്ക് പറിച്ചു നടുക എന്നത് ഒരു വമ്പന്‍ വെല്ലുവിളിയാണ്

നായകനായ മാര്‍ക്ക്‌ രേന്റോന്‍ ആണ് കഥ പറയുന്നത്. സെക്യൂരിറ്റി ഗാര്‍ഡ്കളുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ മരണ പാച്ചില്‍ നടത്തുന്ന നായകന്റെയും കൂട്ടുകാരന്റെയും ഓട്ടത്തില്‍ നിന്നുമാണ് കഥ തുടങ്ങുന്നത്. ഓട്ടത്തിനിടയില്‍ കഥ പറഞ്ഞു തുടങ്ങുകയാണ്.

Choose Life. Choose a job. Choose a career. Choose a family. Choose a f**king big television, choose washing machines, cars, compact disc players and electrical tin openers. Choose good health, low cholesterol, and dental insurance. Choose fixed interest mortgage repayments. Choose a starter home. Choose your friends. Choose leisurewear and matching luggage. Choose a three-piece suit on hire purchase in a range of f**king fabrics. Choose DIY and wondering who the fuck you are on Sunday morning. Choose sitting on that couch watching mind-numbing, spirit-crushing game shows, stuffing f**king junk food into your mouth. Choose rotting away at the end of it all, pissing your last in a miserable home, nothing more than an embarrassment to the selfish, f**ked up brats you spawned to replace yourselves. Choose your future. Choose life... But why would I want to do a thing like that? I chose not to choose life. I chose somethin' else. And the reasons? There are no reasons. Who needs reasons when you've got heroin?

ജീവിതം തെരഞ്ഞെടുക്കുക. ജോലി തെരഞ്ഞെടുക്കുക, കുടുംബം തെരഞ്ഞെടുക്കുക, ഭാവി തെരഞ്ഞെടുക്കുക... ജീവിതം മുഴുവന്‍ തെരഞ്ഞെടുപ്പുകളുടെതാണ്. എന്തുകൊണ്ട് ഞാനത് ചെയ്യണം? ഞാന്‍ മറ്റു ചിലത് തെരഞ്ഞെടുത്തു. ഞാന്‍ ഒന്നുമേ തെരഞ്ഞെടുക്കേണ്ട എന്നത് തെരഞ്ഞെടുത്തു. കാരണം? കാരണം ഒന്നുമില്ല. ഹെറോയിന്‍ കിട്ടിക്കഴിഞ്ഞാല്‍ ആര്‍ക്കാണ് അതിനു കാരണം വേണ്ടത്?

എല്ലാ കാലത്തെയും യുവത്വത്തിന്റെ പ്രശ്നങ്ങളെ, അവരുടെ വഴിവിട്ടതെന്നു സമൂഹം കാണുന്ന ചിന്തകളെ ഒരുപാട് മോനോലോഗുകളിലൂടെ നാം കേള്‍ക്കുന്നുണ്ട് ചിത്രത്തില്‍ ഉട നീളം.

അവരുടെ ജീവിത ശൈലി, പലതരം കാഴ്ചകളിലൂടെ നാം കാണുകയാണ്. സാമൂഹികമോ കുടുംബ പരമോ ആയ ബന്ധങ്ങളില്‍ നിന്നും തീര്‍ത്തും പിന്‍ വലിഞ്ഞു, മയക്കു മരുന്നുകളുടെ മാത്രമായൊരു സ്വപ്ന ലോകത്തില്‍ ജീവിക്കുന്നൊരു കൂട്ടം. അവര്‍ക്ക് അവരുടെതായ കാരണങ്ങള്‍ ഉണ്ടതിന്. പല ഘട്ടങ്ങളിലും നമുക്ക് തന്നെ നിഷേധിക്കാന്‍ ആവാത്ത കാരണങ്ങള്‍.

നായകന്‍ ഒരു ഘട്ടത്തില്‍ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു പോകാനൊരു ശ്രമം നടത്തുന്നു. എന്നാല്‍ അങ്ങനെ ഒരു ജീവിതത്തിന്റെ സമ്മര്‍ദം താങ്ങാന്‍ ആവാതെ മായ ലോകത്തിന്റെ മാളത്തിലേയ്ക്ക് അയാള്‍ തിരിച്ചു പോകുന്നു. അവരുടെ മാളത്തില്‍ മുട്ടിലിഴയുന്നൊരു പിഞ്ചു കുഞ്ഞ്, തികഞ്ഞ അവഗണന മൂലം മരണപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന മാനസിക സമ്മര്‍ദ്ധവും നൈരാശ്യവും മൂലം ഒരു പലതിലും അഭയം തേടുന്ന അയാള്‍ മയക്കു മരുന്നുകളില്‍ നിന്നും രക്ഷപ്പെടാന്‍ ആത്മാര്‍ഥമായി ശ്രമിക്കയും പരാജയപ്പെടുകയും ആണ്. അയാള്‍ മയക്കു മരുന്നിന്റെ ഓവര്‍ ഡോസ് മൂലം മരണത്തില്‍ നിന്നുംകഷ്ടിച്ചു രക്ഷപ്പെട്ടു വീട്ടില്‍ എത്തുന്നു. തുടര്‍ന്ന് അയാള്‍ കാണുന്ന hallucination ഉണ്ട്. ചിത്രത്തിലെ ഏറ്റവും haunting ആയ സീന്‍ ആണത്.

കഥാപാത്രങ്ങള്‍ ഓരോരുത്തരായി നശിക്കുകയാണ്. മയക്കു മരുന്നുകളുടെ ലോകത്തില്‍ നിന്നും പതിയെ രക്ഷപ്പെടുന്ന നായകന്‍റെ മുന്‍പില്‍ വല്ലാത്തൊരു ചോദ്യം: ഇനിയെന്ത്?
അയാള്‍ ലണ്ടനില്‍ പോയി ഒരു സാധാരണ ജീവിതം ആരംഭിക്കുന്നു. അയാള്‍ അപ്പോളും അസ്വസ്ഥനാണ്. ഭൂത കാലം അയാളെ സുഹൃത്തുക്കളുടെ രൂപത്തില്‍ പിന്തുടരുകയാണ്. അയാള്‍ക്ക് അവരെ ഒഴിവാകാന്‍ ആവുന്നില്ല. ഒടുവില്‍ ഒരു ഹെറോയിന്‍ കച്ചവടത്തിലെ തുകയുമായി കൂട്ടുകാരില്‍ നിന്നും രക്ഷപ്പെട്ടു ആദ്യ സീനില്‍ നിഷേധിക്കുന്ന ഒരു ജീവിതം തന്നെ തെരഞ്ഞെടുക്കാന്‍ അയാള്‍ പോകുകയാണ്.

കഥ പറയുന്നതാണ് സിനിമ ആസ്വാദനം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മുകളില്‍ പറഞ്ഞതൊരു സംഗ്രഹം മാത്രമാണ്. 'Trainspotting' കാഴ്ചയുടെ സിനിമ ആണ്.

ചിത്രത്തിന്റെ എഡിറ്റിംഗ്, സിനെമൊടോഗ്രഫി എന്നിവ മികച്ചതാണ്. Evan McGrigar കഥാപാത്രം ആയങ്ങു ജീവിക്കുകയാണ്. മൊണ്ടാഷ്കളുടെ സമര്‍ത്ഥമായ ഉപയോഗം ആണ് ചിത്രത്തില്‍ ഉടനീളം. വന്യമായ ക്യാമറ angle-കളും നിറക്കൂടുകളും ആണ് ചിത്രത്തിന്. ഒരിക്കലും ഊഹിക്കാന്‍ കഴിയാത്തതോക്കെയാണ് കഥാപാത്രങ്ങളുടെ ജീവിതവും.

പോപ്‌ കള്‍ച്ചറിന്റെ ആരാധകനും, യഥാര്‍ത്ഥ സാമൂഹിക പരിവര്‍ത്തനം പോപ്‌ കള്ച്ചരിലൂടെയാണ് സാധ്യം ആകുക എന്നും വിശ്വസിക്കുന്ന ബോയലിന്റെ പശ്ചാത്തല സംഗീതം പോപ്‌ സംഗീതമാണ്. അല്ലെങ്കിലും ഈ കഥാപാത്രങ്ങളുടെ ജീവിതവുമായി മറ്റേതു സംഗീതത്തിനു ഒപ്പം നില്‍ക്കാനാവും?

ഓരോ യുവാവിനും, അല്ലെങ്കില്‍ യുവത്വം മനസ്സില്‍ സൂക്ഷിക്കുന്ന ഓരോ മനുഷ്യനും ഈ കഥാ പാത്രങ്ങളെ മനസ്സിലാകും. ഒരു സിനിമ ഇങ്ങനെ ആകണം മയക്കു മരുന്നുകള്‍ക്ക് എതിരായ സന്ദേശം വേണം എന്നിങ്ങനെയുള്ള എല്ലാ ധാരണകളെയും ചുമ്മാതെ അങ്ങ് പൊളിച്ചു കളയുന്നുണ്ട് ചിത്രം. സുഖകരമായി കണ്ടിരിക്കാവുന്നൊരു ചിത്രം അല്ല ഇത്. പലപ്പോഴും അത് നമ്മെ അസ്വസ്ഥരാക്കുന്നു.

ഇതിറങ്ങിയ കാലത്ത് ഹോസ്റ്റല്‍ മുറികളിലെ അവശ്യ വസ്തു ആയിരുന്നു ഇതിന്റെ പോസ്റ്റര്‍. അന്ന് മാധ്യമങ്ങള്‍, ചിത്രം മയക്കു മരുന്നുകളെയും അരാജക ജീവിതത്തെയും വല്ലാതെ ഗ്ലാമരൈസ് ചെയ്യുന്നു എന്ന് നിലവിളിക്കുകയുണ്ടായി.

ചിത്രത്തിന്റെ തിരക്കഥാകൃത്ത്‌ John Hodge ഒരു മനോരോഗ ചികിത്സകന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ പല ചികിത്സാ അനുഭവങ്ങളും തിരകഥ രൂപീകരണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

വ്യത്യസ്തം ആയ പോസ്റ്ററുകള്‍ ആണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. ഹോള്ളിവുഡിനെ ഭയപ്പെടുത്തുന്ന ബ്രിട്ടീഷ്‌ മൂവി എന്നാണു എംപെയര്‍ മാഗസിന്‍ ചിത്രത്തെ വിശേഷിപ്പിച്ചത്‌.

ഡാനി ബോയല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുക ആണത്രേ. നോവലിന്റെ രണ്ടാം ഭാഗം ആയ 'Porno' എന്ന നോവല്‍ ആയിരിക്കും ചിത്രത്തിന് ആധാരം. ഒന്നാം ഭാഗത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്മാര്‍ക്ക് പ്രായം ആകാന്‍ കാത്തിരിക്കുന്നു എന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.

ലോകത്തെങ്ങും ഉള്ള യുവാക്കളുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ മാനസികം ആയി കടന്നു പോകുന്നൊരു കാലത്തെ കൈകാര്യം ചെയ്യുന്നു എന്നത് കൊണ്ട് തന്നെ ഈ ചിത്രം പ്രസക്തം ആകുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക്:
http://www.imdb.com/title/tt0117951/

Trainspotting trailer:






നിങ്ങളുടെ അഭിപ്രായങ്ങള്‍ മറക്കാതെ കമെന്റില്‍ പോസ്റ്റു ചെയ്യുക.
Share/Bookmark

Sunday, December 20, 2009

Babel - ഒരു ചലച്ചിത്ര ആസ്വാദനം

ഇതൊരു ചലച്ചിത്ര ആസ്വാദനം മാത്രമാണ്. ഞാന്‍ കാണുന്നതില്‍ എനിക്ക് ഇഷ്ടപ്പെടുന്ന ചില ചിത്രങ്ങളെ കുറിച്ച് എന്റെ തോന്നലുകള്‍ പങ്കു വയ്കാന്‍ ഒരു സ്ഥലം. ആര്‍കെങ്കിലും ഇത് വായിച്ച്, എന്നാല്‍ ഇതൊന്നു കണ്ടേക്കാം എന്നൊരു തോന്നല്‍ ഉണ്ടായെങ്കില്‍ ഞാന്‍ കൃതാര്‍ഥനായി.


ഒറ്റ കാഴ്ചയില്‍ വളരെ ആകര്‍ഷകമായ ഒന്നും തന്നെ ബാബേലിന്റെ പോസ്റ്ററില്‍ ഇല്ല. IMDB - യിലെ കഥാ സംഗ്രഹവും അത്ര രസകരമായി തോന്നിയില്ല. അതൊക്കെ കൊണ്ട് തന്നെ ഒരുപാട് കാലം ആയി ഇതിന്റെ DVD കയ്യില്‍ ഉണ്ടെങ്കിലും കാണാന്‍ താല്പര്യം തോന്നിയില്ല. കഴിഞ്ഞൊരു ദിവസം മറ്റൊന്നും കയ്യില്‍ കിട്ടാത്തത് കൊണ്ട് ഒരു 10 മിനിറ്റ് കണ്ടേക്കാം എന്ന് കരുതി ഇരുന്നതാണ്. മുഴുവനും കണ്ടു തീര്‍ത്തിട്ടെ എണീക്കാന്‍ ആയുള്ളൂ. ഇനിയും അത് പിന്തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.
ചിത്രം തുടങ്ങുന്നത് മുതല്‍ ഒരു ഒഴുക്കാണ്. ഒരു നിമിഷം പോലും നാം ചിത്രത്തില്‍ നിന്നും അകന്നു പോകാത്ത വിധം വേഗതയിലാണ് സംഭവങ്ങളുടെ പോക്ക്. അതും യാതൊരു വിട്ടു വീഴ്ചകള്‍ക്കും തയ്യാറാകാതെ.

ഒരു നിമിഷത്തെ ഒരു അബദ്ധം, അല്ലെങ്കില്‍ ഒരു കുട്ടിക്കളി ഒരുപാട് ജീവിതങ്ങളുടെ പ്രയാണത്തെ കീഴ്മേല്‍ മറിക്കാറുണ്ട്. ഒരു തോക്ക്, അതില്‍ നിന്നും പുറപ്പെട്ട ഒരു വെടിയുണ്ട 3 രാജ്യങ്ങളിലെ 4 കുടുംബങ്ങളുടെ ജീവിതങ്ങളെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നതാണ് ബാബേലിന്റെ കഥ. ഇതൊരു ഇംഗ്ലീഷ് സിനിമ ആണെന്ന് പറയാന്‍ വയ്യ. ഇംഗ്ലീഷും സംസാര ഭാഷയായി വരുന്നുണ്ട് എന്ന് മാത്രം. മിക്ക സീനുകളും സബ് ടൈറ്റിലിന്റെ അകമ്പടിയോടെയാണ് അവതരിപ്പിക്കുന്നത്‌. കാരണം ഒരു പാട് ഭാഷകള്‍ സംസാരിക്കപ്പെടുന്നുട്ചിത്രത്തില്‍.

സംവിധായകന്‍ അലെജാന്ദ്രോ ഗോന്സാല്വേസ് ഇനിരിട്ടു വിന്റെ ചലച്ചിത്ര ത്രയത്തിലെ മൂനാമത്തെ ചിത്രം. അമോരെസ് പെരോസ്, 21 ഗ്രാംസ് എന്നിവയായിരുന്നു ബാബേലിന്റെ മുന്‍ഗാമികള്‍. ഈ മൂന്ന് ചിത്രങ്ങളും ആധുനിക ലോകത്തിലെ കുടുംബ ബന്ധങ്ങളെ പറ്റി പറയുന്നവയാണ്. മറ്റു 2 ചിത്രങ്ങളിലും നാം കണ്ട, എന്നാല്‍ പിന്നെയും പിന്നെയും വിസ്മയിപ്പിക്കുന്ന അതെ അവതരണ ശൈലിയാണ് ബാബെലും പിന്തുടരുന്നത്.

ഒരേ മേല്കൂരയ്ക്ക് കീഴില്‍ കഴിയുമ്പോളും, വിവര സാങ്കേതിക വിദ്യ പ്രകാശ വേഗത്തില്‍ പുരോഗമിക്കുംപോളും മനസ്സുകളുടെ ആശയ വിനിമയം തീര്‍ത്തും സാധ്യമാകാതെ പോകുന്ന കാഴ്ച അതി മനോഹരമായി അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിരിക്കുന്നു. സംവിധായകന്‍ ഇനിരിട്ടുവിനെ അറിയാത്തവര്‍ പോലും അമോരെസ് പെരോസ് എന്ന് കേട്ടിട്ടുണ്ടാവും. മണി രത്നത്തിന്റെ 'ആയുത്ത എഴുത്ത് ' ഇറങ്ങിയപ്പോള്‍. അത് അമോരെസ് പെരോസിന്റെ കോപ്പി ആണെന്ന് ഒരു ആരോപണം ഉയര്‍ന്നിരുന്നു. രണ്ടിന്റെയും കഥ, ഒരു അപകടവും അത് ബന്ധിപ്പിക്കുന്ന കുറെ ജീവിതങ്ങളും ആയിരുന്നു. പക്ഷെ ആയുത്ത എഴുത്തിലെ ജീവിതങ്ങള്‍ക്കും അമോരെസ് പെരോസിലെ ജീവിതഗള്‍ക്കും അജ ഗജാന്തരം ഉണ്ടായിരുന്നു.

രാഷ്ട്രീയമോ സാമൂഹിക പരമോ ആയ ഒന്നും സംവിധായകന്‍ നേരിട്ട് പറയുന്നില്ല. എന്നാല്‍ ചികഞ്ഞു നോക്കിയാല്‍ എല്ലാം കണ്ടെത്തുകയും ചെയ്യാം. വാചാടോപങ്ങളില്‍ അല്ല കാഴ്ചയിലും യഥാര്‍ത്ഥ ജീവിതത്തിലും ആണ് സംവിധായകന്റെ വിശ്വാസം. യാതൊരു ഗിമ്മിക്കുകളും കൂടാതെ സംഭവങ്ങളിലൂടെ നമ്മെ കൊണ്ട് പോകുകയാണ് സംവിധായകന്‍. അത് തന്നെയാണ് ചിത്രതിന്റെ മേന്മയും.

എല്ലാ അഭിനേതാക്കളും, കൊച്ചു കുട്ടികള്‍ വരെ തകര്‍ത്ത് അഭിനയിച്ചിരിക്കുന്നു. ഒരു കഥാപാത്രം പോലും അഭിനയിക്കുകയാണ് എന്നൊരു തോന്നലെ ഉണ്ടാകുന്നില്ല. എന്നാല്‍ kate blanchet, Gael García Bernal തുടങ്ങിയ വമ്പന്‍ അഭിനേതാക്കള്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ല എന്നതൊരു പോരായ്മയായി തോന്നി.

എടുത്തു പറയേണ്ട മറ്റൊരു കാര്യം ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ആണ്. അതി മനോഹരം ആയി സംഗീതത്തെയും ദൃശ്യങ്ങളെയും എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണം. പശ്ചാത്തല സംഗീതം എന്നാല്‍ ഓരോ സീനിലും നിര്‍ത്താതെ കേള്‍പ്പികേണ്ട എന്തോ ആണെന്ന ധാരണയാണ് ബാബേല്‍ തകര്‍ക്കുന്നത്. മൌനത്തെ, അതിന്റെ വാചാലതയെ എങ്ങനെ ഹൃദയ സ്പര്‍ശിയായി അവതരിപ്പിക്കാം എന്ന് കാട്ടിതരികയാണ് ബാബേല്‍. വളരെ അപൂര്‍വ്വം സന്ദര്‍ഭങ്ങളിലെ നാമൊരു ഉപകരണ സംഗീതം കേള്‍ക്കുന്നുള്ളു, അതാകട്ടെ ചിത്രം തീരുമ്പോഴും നമ്മുടെ കാതുകളില്‍ മന്ദമായി മുഴങ്ങികൊണ്ടേ ഇരിക്കുന്നു. ഒറിജിനല്‍ സ്കോറിനുള്ള ഓസ്കാര്‍ അടക്കം പല പുരസ്കാരങ്ങളും ഇതിന്റെ പശ്ചാത്തല സംഗീതത്തിനു ലഭിക്കുകയുണ്ടായി.

ചിത്രത്തില്‍ മനോഹരമായ ഹൃദയ സ്പര്‍ശിയായ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഉണ്ട്. അവയില്‍ ചിലത്.

മരുഭൂമിയിലെ വീശിയടിക്കുന്ന കാറ്റില്‍ ആട്ടിടയന്മാരായ സഹോദരങ്ങള്‍ കൈകള്‍ വിരിച്ചു പിടിച്ചു പറക്കുന്നത് പോലെ നില്‍ക്കുന്ന സീനും അത് അവതരിപിചിരിക്കുന്ന സന്ദര്‍ഭവും.

ബധിരയും മൂകയും ആയ ജപ്പാന്കാരി പെണ്‍കുട്ടി കാമാര്തയായി സമീപിക്കുമ്പോള്‍ പോലീസുകാരന്‍ തന്റെ പുറം കുപ്പായം ഊരി പുതപ്പിച്ചു സംസാരിക്കുന്ന രംഗം.

ഹെലികോപ്ടറില്‍ കയറും മുന്‍പ് ഗൈഡിനു എണ്ണി നോക്കാതെ കുറെ ഡോളറുകള്‍ കൊടുക്കുമ്പോള്‍ അയാളത് വേണ്ടെന്നു പറയുന്ന സീന്‍.

അടക്കി വയ്ക്കപ്പെട്ട കാമം ഒരു മനുഷ്യനെ എങ്ങനെയൊക്കെ വഴി തെറ്റിച്ചേക്കാം എന്ന് കാണിക്കുന്ന പല സീനുകളും.

പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ആവാതെ വിഷമിക്കുന്ന ഭാര്യയെ ബ്രാഡ് പിറ്റിന്റെ കഥാപാത്രം സഹായിക്കുന്ന സീന്‍.

ഈ ഓരോ സീനിലും പശ്ചാത്തല സംഗീതം സീനുകളുമായി ചേര്‍ന്ന് ഓരോ കവിതകള്‍ ആണ് കുറിക്കുന്നത്.

Non chronological order-ല്‍ ആണ് കഥ പറഞ്ഞു പോകുന്നത്. അതായത് സംഭവങ്ങള്‍ അത് നടക്കുന്ന അതെ order-ല്‍ അല്ലാതെ അവിടെ നിന്നും ഇവിടെ നിന്നുമായി അങ്ങിനെ കാണിച്ചു പോകയാണ്. ചലച്ചിത്രം പൂര്‍ത്തിയാകുമ്പോള്‍ കണ്ണികളെല്ലാം കാണികളുടെ കൈവശം ആകുന്നു. അവയെ കൂട്ടി ഇണക്കേണ്ട ബൌദ്ധിക വ്യായാമം ചലച്ചിത്രം ആവശ്യപ്പെടുന്നു.

ചിത്രത്തിന്റെ പോസ്ടറിനെ കുറിച്ച് , കാഴ്ചയ്ക്ക് ശേഷം. ഉറപ്പില്ലാത്ത ഒരു ഗോപുരം പോലെ, എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീണേക്കാവുന്ന ഒരു ഗോപുരം പോലെ മുകളില്‍ മുകളിലായി അടുക്കി വയ്ക്കപെട്ടിരിക്കുന്ന അക്ഷരങ്ങള്‍. അതാകുന്നു, അത് തന്നെയാകുന്നു ബാബേല്‍. നമ്മുടെയൊക്കെ സാമൂഹിക ജീവിതവും ബന്ധങ്ങളും പോലെ.


കൂടുതല്‍ വിവരങ്ങള്‍ക്ക്:
http://www.imdb.com/name/nm0305558/






നിങ്ങളുടെ അഭിപ്രായങ്ങള്‍ മറക്കാതെ കമെന്റില്‍ പോസ്റ്റു ചെയ്യുക.
Share/Bookmark

LinkWithin

Related Posts with Thumbnails